സിഹ്ര്‍: പഠനക്കുറിപ്പുകള്‍ -1



ഈ വിഷയത്തില്‍ കുറിച്ചിട്ട നോട്ടുകള്‍ ഒന്ന് ക്രോഡീകരിക്കണം എന്ന് തോന്നി. ദീനിനെക്കുറിച്ച് എന്ത് സംസാരിച്ചാലും ആളുകള്‍ ഈ വിഷയത്തിലെക്കാണ് വിമര്‍ശനവുമായി ഇന്ന് ആദ്യം കടന്നുവരുന്നത്.
സിഹ്ര്‍ ചെയ്യലും അത് ചെയ്യിപ്പിക്കലും മറു സിഹ്ര്‍ ചെയ്യലും എല്ലാം കുഫ്ര്‍ ആണ്. സിഹ്ര്‍ വന്‍പാപങ്ങളില്‍ രണ്ടാമത്തേതാണ്.

1. സിഹ്ര്‍നെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ എന്താണ് പറയുന്നത്? അതിനു യാഥാര്‍ത്ഥ്യം ഉണ്ടോ?

വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:"സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ ( രഹസ്യമെന്ന ) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തിക്കൊണ്ടിരുന്നത്‌ അവര്‍ ( ഇസ്രായീല്യര്‍ ) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക്‌ സിഹ്ര്‍ പഠിപ്പിച്ചുകൊടുത്ത്‌ കൊണ്ട്‌ പിശാചുക്കളാണ്‌ ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌.  ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക്‌ ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത്‌ അവര്‍ പിന്തുടര്‍ന്നു ). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത്‌ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത്‌ ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത്‌ എന്ന്‌ അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച്‌ കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട്‌ യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക്‌ കഴിയില്ല. അവര്‍ക്ക്‌ തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്‌ അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത്‌ ( ആ വിദ്യ ) ആര്‍ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവര്‍ക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക്‌ വിവരമുണ്ടായിരുന്നെങ്കില്‍! (സൂ. അല്‍ ബഖറ 102)

ഈ  ആയത്തില്‍ നിന്ന് താഴെ ഉള്ള കാര്യങ്ങള്‍ മനസ്സിലാക്കാം
  • സിഹ്ര്‍ പഠിക്കാന്‍ സാധിക്കുന്ന ഒന്നാണ്. 
  • അത് പഠിക്കുന്നതും പഠിപ്പിച്ചു കൊടുക്കുന്നതും ദൈവനിഷേധമാണ്
  • അത് മുഖേന ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പ്‌ ഉണ്ടാക്കാന്‍ സാധിക്കും (ഫലിക്കും എന്നര്‍ത്ഥം). അവര്‍ വെറുതെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക മാത്രമല്ല, അത് പ്രയോഗവല്‍ക്കരിക്കുകയും സമൂഹത്തില്‍ അതിന്റെ ആസാറുകള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാം.
  • അല്ലാഹുവിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ അത് ഫലിക്കുകയുള്ളൂ.
  • അവര്‍ക്ക്‌ പരലോകത്ത് യാതൊരു വിഹിധവുമില്ല. അത് അവര്‍ക്ക് തന്നെ ഉപദ്രവം ഉണ്ടാക്കുന്നതും പ്രയോജനം ചെയ്യാത്തതുമാണ്.
ഇമാം  ഷൌഖാനി ഫത്‌ഹുല്‍ ഖദീരില്‍ ഈ ആയത്തിനെ വിശദീകരിച്ചു പറയുന്നു:
في إسناد التفريق إلى السحرة وجعل السحر سببا لذلك دليل على أن للسحر تأثيرا في القلوب بالحب والبغض والجمع والفرقة والقرب والبعد  

"ഈ ആയത്തില്‍ സിഹ്രിനു യാഥാര്‍ത്ഥ്യമുണ്ട് എന്നതിന് തെളിവുണ്ട്: ഭാര്യയെയും ഭര്‍ത്താവിനെയും ഭിന്നിപ്പിക്കുന്നത് സാഹിറുകളുമായി ബന്ധപ്പെടുത്തി ഇതില്‍ വിവരിക്കുന്നു. അതായത് ജനങ്ങളുടെ ഹൃദയത്തില്‍ സ്വാധീനമുണ്ടാക്കാനും അവര്‍ക്കിടയില്‍ സ്നേഹം, കോപം, ഐക്യം, ഭിന്നത, അകല്‍ച്ച, അടുപ്പം എന്നീ വിഷയങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനും സിഹ്ര്‍നു സാധിക്കും എന്ന് മനസ്സിലാക്കാം."

ഇബ്നു  ഖുദ്ദാമ അല മഖ്ദസി(റ) പറയുന്നത് കാണുക: "തീര്‍ച്ചയായും സിഹ്ര്‍ എന്ന് പറഞ്ഞാല്‍ അത് ചില മന്ത്രങ്ങളും അതുപോലെ ചില കെട്ടുകളും ഇട്ടുകൊണ്ട് സാഹിരന്മാര്‍ ചിലത് പറയലാണ്, എഴുതലാണ്, ചിലത് പ്രവര്‍ത്തിക്കലാണ്, അതില്‍ ജനങ്ങളുടെ ശരീരത്തില്‍ (ആര്‍ക്കെതിരെയാണോ അത് പ്രയോഗിച്ചത് അവര്‍ക്ക്‌) സ്വാധീനമുണ്ടാക്കും, അവരുടെ ഹൃദയത്തില്‍ അത് സ്വാധീനമുണ്ടാക്കും, അവരുടെ ബുദ്ധിയില്‍ അത് സ്വാധീനമുണ്ടാക്കും. അതിനു ഹഖീകത്തുണ്ട്. അതില്‍ ചിലത് ഒരാളെ കൊന്നു കളയുന്നതുണ്ട്, ചിലത് രോഗമുണ്ടാക്കുന്നതുണ്ട്, അതില്‍ ചിലത് ഭാര്യാ ഭര്‍ത്താക്കന്മാരെ തെറ്റിക്കുന്നതുണ്ട്". (അല്‍ മുഗ്നി  vol. 8 പേജ്150)

ഇമാം ഇബ്നു ഹാജര്‍ (റ) ഇമാം നവവി(റ)യുടെ വാക്ക് ഉദ്ധരിച്ചുകൊണ്ട് പറയുന്നത് കാണുക:
قال النووي: والصحيح أن له حقيقة وبه قطع الجمهور وعليه عامة العلماء، ويدل عليه الكتاب والسنة الصحيحة

"തീര്‍ച്ചയായും, ശെരിയായ നിലപാട് (സിഹ്ര്‍നു) ഹഖീകത്ത് ഉണ്ട് എന്നാണു. അതില്‍ ലോകത്തുള്ള വിവേകമുള്ള  (അഹല്സുന്നയില്‍ പെട്ട) ഭൂരിപക്ഷം പണ്ഡിതന്മാരും അങ്ങനെ ആണ് പറഞ്ഞത്. അല്ലാഹുവിന്റെ ഖിതാബിലും നബി(സ)യുടെ നടപടിക്രമങ്ങളിലും ഇതിനു ധാരാളം തെളിവുകളുണ്ട്". മഹാന്മാരായ ഈ പണ്ഡിതന്മാര്‍ക്കിടയിലോന്നും സിഹ്ര്‍നു യാഥാര്‍ത്ഥ്യം ഉണ്ട് എന്ന് വിഷയത്തില്‍ തര്‍ക്കമില്ലായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ സൂ. ഫലഖില്‍ അല്ലാഹു പറയുന്നു: "കെട്ടുകളില്‍ ഊതുന്നവരുടെ നാശത്തില്‍ നിന്ന് (ഞാന്‍ അല്ലാഹുവോട് രക്ഷ ചോദിക്കുന്നു) ". ഈ ആയത്തിന് മുഹമ്മദ്‌ അമാനി മൌലവി ചേര്‍ത്ത പൂര്‍ണ്ണ പരിഭാഷ കാണുക. കാര്യങ്ങള്‍ മനസ്സിലാകുന്നതിനു ഈ ഭാഗം മനസ്സിരുത്തി വായിക്കണം.

"മന്ത്രവാദം നടത്തുന്നവരും, 'സിഹ്ര്‍'(മാരണം, ജാലവിദ്യ മുതലായവ) നടത്തുന്നവരുമാണ് കെട്ടുകളില്‍ ഊതുന്നവരെകൊണ്ട് ഉദ്ദേശ്യം. 'നഫ്സ്‌' എന്ന മൂല പദത്തില്‍ നിന്നുള്ളതാണ് 'നഫ്ഫാസാത്ത്' എന്ന വാക്ക്‌. അല്പം തുപ്പുനീര്‍ തെറിപ്പിച്ചു കൊണ്ടുള്ള ഊത്തിനാണ് അത് ഉപയോഗിക്കാറുള്ളത്. ഇത് മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷണത്തിലോ കെട്ടുകളുണ്ടാക്കി അതില്‍ ഊതലും അത്തരക്കാര്‍ ചെയ്യുന്നു. അതുകൊണ്ടാണ് മിക്കമുഫസ്സിരുകളും - മുന്‍ഗാമികള്‍ വിശേഷിച്ചും - അങ്ങിനെ വിവക്ഷ നല്‍കുവാന്‍ കാരണം. മന്ത്രക്കാരും 'സിഹ്ര്‍കാറും' വരുത്തിത്തീര്‍ക്കുന്ന വിനകള്‍ ഭയങ്കരവും, ദുര്‍ഗ്രാഹ്യവുമായിരിക്കുന്നത് കൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്. 

'കെട്ടുകളില്‍ ഊതുന്നവര്‍' എന്ന് പറഞ്ഞതിന്റെ താല്പര്യം പുരുഷന്മാരുടെ മനോ ദൃഡതയെ ഏതെങ്കിലും തരത്തിലുള്ള മയക്കുപ്രയോഗങ്ങള്‍ വഴി മാറ്റിമറിക്കുന്ന സ്ത്രീകളാണെന്നും ഒരു അഭിപ്രായം ഉണ്ട്. അബൂ മുസ്ലിമിന്റെതായ ഈ അഭിപ്രായം ഉദ്ധരിച്ചു കൊണ്ട് ഇമാം റാസീ (റ) ഇങ്ങിനെ പറഞ്ഞിരിക്കുന്നു: 'ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികഭാഗവും പറഞ്ഞതിന് എതിരല്ലായിരുന്നു എങ്കില്‍ ഇതൊരു നല്ല അഭിപ്രായം തന്നെ ആയിരുന്നു'. നഫ്ഫാസ്സാത്ത് എന്ന പദം സ്ത്രീ ലിംഗരൂപത്തിലുള്ളതാകകൊണ്ടായിരിക്കും അതില്‍ സ്ത്രീകളെ മാത്രം ബാധിക്കുന്ന ഈ വിവക്ഷ അബൂ മുസ്ലിം നല്‍കിയത്. അല്ലാഹുവിനറിയാം. വാസ്തവത്തില്‍, സ്ത്രീലിംഗരൂപത്തിലുള്ള ആ പദം കൊണ്ട് വിശേഷിക്കപ്പെടുന്നത് വ്യാകരണ നിയമപ്രകാരം യഥാര്‍ത്ഥ സ്ത്രീകള്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. ഊത്തുകാരായ ആത്മാക്കള്‍ എന്നോ, ദേഹങ്ങള്‍ എന്നോ, വിഭാഗക്കാര്‍ എന്നോ കല്‍പിച്ചാല്‍ ധാരാളം മതിയാകും. ഇതാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിചിട്ടുള്ളതും. കെട്ടുകളില്‍ ഊതുക എന്നതുകൊണ്ട് ഉദ്ദേശ്യം എന്തായിരുന്നാലും ശേരി, ആ പ്രവര്‍ത്തി നടത്തുന്ന എല്ലാവരും - പുരുഷനോ സ്ത്രീയോ ആകട്ടെ -  അതില്‍ ഉള്‍പ്പെടുന്നു എന്ന് വെക്കുന്നതാണ് ന്യായവും യുക്തവും.

ഏഷണി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളാണ് കെട്ടുകളില്‍ ഊതുന്നവരെകൊണ്ട് വിവക്ഷ എന്ന് വേറെയും അഭിപ്രായമുണ്ട്. ഇത് പിന്‍ഗാമികളായ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിച്ചതാണ്. പുരുഷന്മാരെ മയക്കി വശീകരിക്കുന്ന സ്ത്രീകളും, ഏഷണിക്കാരും വരുത്തിത്തീര്‍ക്കുന്ന ആപത്തുകള്‍ വമ്പിച്ചതും അല്ലാഹുവിനോട് ശരണം തേടേണ്ടതും  ആണെന്നതില്‍ സംശയമില്ല. പക്ഷേ, അല്ലാഹു ഉപയോഗിച്ച വാക്കിന്റെ ശെരിയായ അര്‍ഥം നോക്കുമ്പോള്‍ ഭൂരിപക്ഷം മുഫസ്സിരുകളും യോജിക്കുന്ന ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശെരിയായി തോന്നുന്നത്. മുജാഹിദ്‌, ഇക്രിമ, ഹസ്സന്‍, ഖത്താദ, ളാഹ്-ഹാഖ് (റ) മുതലായവര്‍ സ്വീകരിചിട്ടുള്ളതും അത് തന്നെ. ഒടുവിലത്തെ രണ്ടു അഭിപ്രായങ്ങളും ആ വാക്ക്‌ ഒരു അലക്കാരപ്രയോഗം ആണെന്നുള്ള അടിസ്ഥാനത്തിലാണ്. സാക്ഷാല്‍ അര്‍ഥം കല്പിക്കുന്നതിന് തടസ്സമില്ലാത്തപ്പോള്‍ അലക്കാരാര്‍ത്ഥം സ്വീകരിക്കുന്നതിനു ന്യായീകരണമില്ല

സിഹ്ര്‍കാരെ കൊണ്ടും മന്ത്രവാദക്കാരെകൊണ്ടുമുണ്ടാകുന്ന ദോഷങ്ങളും, അവര്‍ നടത്തുന്ന പൈശാചിക പ്രവര്‍ത്തനങ്ങളും അധികം വിസ്തരിച്ചു പറയേണ്ടതില്ല. രോഗം മാറുവാന്‍, ഭാഗ്യം സിദ്ധിക്കുവാന്‍, അന്യനു ആപത്ത് നേരിടുവാന്‍, തമ്മില്‍ പിണക്കമുണ്ടാക്കുവാന്‍ - അങ്ങനെ പലതിന്റെ പേരിലും - ഹോമം, ജപം, മുട്ടറുക്കല്‍, ഉറുക്ക്, മന്ത്രം, ജോല്സ്യം, എന്നിങ്ങനെ പലതും നടത്തി അവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു. 'അസ്മാഇന്റെ പണിക്കാര്‍', 'ത്വല്സമാത്തുകാര്‍' എന്നിങ്ങിനെയുള്ള അറബി പേരുകളില്‍ അറിയപ്പെടുന്നവരും ഇതില്‍ ഉള്പ്പെടുന്നവര്‍ തന്നെ. ഇവര്‍ ഇവരുടെ മന്ത്ര തന്ത്രങ്ങളില്‍ ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ മുതലായവയും കൂട്ടിക്കലര്‍ത്തുന്നത് കൊണ്ട് ഇതില്‍ നിന്നും ഒഴിവാകുന്നതല്ല. വേണമെങ്കില്‍, ഈ സൂറത്ത് തന്നെയും ഓതികൊണ്ട് കെട്ടുകളില്‍ മന്ത്രിക്കുന്ന അവരുടെ കെടുതളില്‍ നിന്ന് തന്നെ - അവരറിയാതെ - അവര്‍ അല്ലാഹുവില്‍ ശരണം തേടി എന്ന് വന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുന്ന അതേ രൂപത്തില്‍ തന്നെ അവര്‍ക്കുപോലും അക്ജാതമായ ഏതോ ചില പേരുകള്‍ വിളിച്ചു പ്രാര്‍ഥിക്കലും, അര്‍ഥം ഗ്രഹ്യമല്ലാത്ത വാക്കുകള്‍ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്ലിം നാമധാരികളായ അവിശ്വാസികള്‍ തങ്ങളുടെ പൂജാകര്‍മ്മങ്ങളില്‍ ചിലപ്പോള്‍ സൂറത്തുല്‍ യാസീന്‍ പോലുള്ള ഖുര്‍ആന്റെ ഭാഗങ്ങളും തൌഹീദിന്റെ കലിമയും മറ്റും ഉരുവിട്ടെന്നു വരും. പാമാരന്മാരെ വഞ്ചിക്കുവാന്‍ വേണ്ടി പിശാചു ആസൂത്രണം ചെയ്യുന്ന അതിസമര്‍ത്ഥമായ പകിട്ടു വിദ്യകളാണ് ഇതെല്ലാം. 

ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവും അവന്റെ റസൂലും നിര്‍ദ്ദേശിച്ചതും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്ര തന്ത്രങ്ങളും തെറ്റായതും, അവ മൂലം ഏര്‍പ്പെടാവുന്ന കെടുതികള്‍ വളരെ വമ്പിച്ചതുമാകുന്നു. ഇസ്ലാമില്‍ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ. താഴയെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നും മറ്റും മന്ത്രത്തെ സംബധിച്ചുള്ള ഇസ്ലാമിലെ യഥാര്‍ത്ഥ വിധി എന്തെന്ന് മനസ്സിലാക്കാവുന്നതാകുന്നു. 

സിഹ്ര്‍നു യാഥാര്‍ത്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്ര്‍ഉം ഇല്ല, കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങളും  മുമ്പും ഇപ്പോഴും ഉണ്ട്. മുഅതസില വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉല്‍ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനും നബിവചനങ്ങള്‍ക്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതിന്റെ വിവക്ഷ ഏഷണിക്കാരെന്നും, പുരുഷന്മാരെ മയക്കുന്ന സ്ത്രീകളാണെന്നും മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനങ്ങള്‍ വാസ്തവത്തില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിനെ പറ്റി ഇവിടെ കൂടുതല്‍ സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മര്‍ഹൂം അല്ലാമാ സയ്യിദ്‌ ഖുതുബിന്റെ ഒരു പ്രസ്താവനകൊണ്ട് തല്‍ക്കാലം മതിയാക്കാം. അതിങ്ങനെ സംഗ്രഹിക്കാവുന്നതാണ്

'കെട്ടുകളില്‍ ഊതുന്നവര്‍ എന്ന് വെച്ചാല്‍, ബാഹ്യെന്ദ്രിയങ്ങളെയും, ആന്തരേന്ദ്രിയങ്ങളെയും കബളിപ്പിക്കുക വഴി ഉപദ്രവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഹ്ര്‍കാരാകുന്നു. വല്ല നൂലിലോ ഉരുമാലിലോ കെട്ടികൊണ്ട് അവര്‍ അതില്‍ ഊതുന്നതാണ്. വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ര്‍. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്ര്‍ന്റെ കര്‍ത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തില്‍ അത് കബളിപ്പിച്ചേക്കും. ഇതാണ് മൂസ(അ)യുടെ കഥയില്‍ ഖുര്‍ആന്‍ വിവരിച്ച സിഹ്ര്‍. സിഹ്ര്‍കാരുടെ കയറുകളും വടികളും അവരുടെ സിഹ്ര്‍ നിമിത്തം ഓടുന്നതായി അദ്ദേഹത്തിനു തോന്നിക്കപ്പെട്ടിരുന്നു എന്നും, അതിനാല്‍ അദ്ദേഹത്തിനു മനസ്സില്‍ ഭയം തോന്നിയിരുന്നു എന്നും, 'ഭയപ്പെടേണ്ടതില്ല - താന്‍ തന്നെയാണ് ഉന്നതന്‍' എന്ന് അല്ലാഹു പറഞ്ഞു വെന്നും സൂറത്ത് ത്വാഹയില്‍ അല്ലാഹു പ്രസ്ഥാവിചിട്ടുണ്ടല്ലോ. അപ്പോള്‍ അവരുടെ കയറും വടിയും ഒന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസ(അ) നബിക്കും ജനങ്ങള്‍ക്കും അങ്ങനെ തോന്നുകയാണ് ഉണ്ടായത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്ഥര്യം നല്കിയതോട് കൂടി ഭയം നീങ്ങി. പിന്നീട് യാഥാര്‍ത്ഥ്യം തുറന്നു കാണുകയും ചെയ്തു. ഇതാണ് സിഹൃന്റെ സ്വഭാവ പ്രകൃതി. ഇത് നാം സംമാധിച്ചു സ്വീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും, സിഹ്ര്‍കാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയശക്തികളില്‍ അവര്‍ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ട കെടുത്തി തന്നയാണിത്. സിഹ്ര്‍നെ സംബന്ധിച്ചിടത്തോളം നമുക്ക്‌ ഈ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുക.' (في ظلال ألقرآن) 

വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍കൊണ്ട് സാധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച, കേള്‍വി, മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യാന്‍ സിഹ്ര്‍ കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം. ജനങ്ങള്‍ക്കിടയില്‍ പിണക്കവും വയക്കും ഉണ്ടാക്കുക, ചില മനുഷ്യപ്പിശാച്ചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക, മുതലായ പല നാശങ്ങളും അതുകൊണ്ട് ഉണ്ടായിത്തീരുന്നു. ഇന്ദ്രജാലം,ആഭിചാരം, മായവിദ്യ, ജാലം, കണ്കെട്ടു, ചെപ്പടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്ര്‍ന്റെ ഇനങ്ങളില്‍ പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ല്‌ സ്വര്‍ണമാക്കി മാറ്റുക പോലെയുള്ള കഴിവുകള്‍ സിഹ്ര്‍നുണ്ടെന്ന ധാരണ തികച്ചും മൌഡയവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷേ, അതുകൊണ്ട് സിഹ്ര്‍ന്റെ എല്ലാ ഇനങ്ങളും, അവ മൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കാന്‍ സാധ്യമല്ല. നേരെമറിച്ച് സിഹ്ര്‍ന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെട്ന്നതില്‍ ഒന്നും തന്നെ ഒരു യാഥാര്‍ത്യവുമില്ലെന്ന ധാരനെയും ശെരിയല്ല. ഇതാണ് വാസ്തവം." (തഫ്സീര്‍ മുഹമ്മദ്‌ അമാനി മൗലവി പേജ് 3637,3638)


2. "മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല : മദ്യത്തിനു അടിമപ്പെട്ടവനും, കുടുംബ ബന്ധം വിഛെദിക്കുന്നവനും, സിഹ്റിനെ സത്യപ്പെടുത്തുന്നവനും / വിശ്വസിക്കുന്ന വിശ്വാസിയും (ومصدق بالسحر / مؤمن بسحر) " (ഇമാം അഹ് മദ് ). ഈ ഹദീസില്‍ നിന്നും സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിക്കുന്ന വിശ്വാസി സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല എന്നല്ലെ മനസ്സിലാകുന്നത്? അതിനര്‍ത്ഥം സിഹ്ര്‍നു ഹഖീകത്ത് ഉണ്ട് എന്ന് വിശ്വസിക്കല്‍ ശിര്‍ക്ക്‌ ആണ് എന്നല്ലെ?

ഇമാം അഹ്മദ്‌ (റ) ഈ ഹദീസ്‌ ഉദ്ധരിക്കുന്ന ഇടം ആദ്യം അറിഞ്ഞിരിക്കണം. റസൂല്‍ (സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ബുഖാരി-മുസ്ലിം ഹദീസുകള്‍ ഉദ്ധരിച്ചതിനു ശേഷമാണ് ഈ ഹദീസ്‌ അദ്ദേഹം നല്‍കുന്നത്. എന്നിരിക്കെ സിഹ്ര്‍ ഫലിക്കുമെന്നു വിശ്വസിക്കുന്നത് തന്നെ സ്വര്‍ഗം നിഷിധമാകാന്‍ കാരണമാകും എന്ന് ഈ ഹദീസുകള്‍ക്ക്  തൊട്ടു താഴെ അദ്ദേഹം എഴുതുമോ? ഇമാം അഹ്മദ്‌ (റ)യും അഹ്ലു സുന്നത്തിന്റെ അറിയപ്പെട്ട ഇമാമീങ്ങളും എല്ലാം സിഹ്റിന്റെ യാഥാർത്യത്തെ നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല അതിന്റെ യാഥാർത്യത്തെ അഗീകരിക്കുകയും അതിന്റെ ഇനങ്ങളെ കുറിച്ചും പ്രതിവിധികളെക്കുറിച്ചും എല്ലാം വിശദമായി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അപ്പോൾ എന്താണ് ഈ ഹദീസ് കൊണ്ട് ഉദേശിക്കുന്നത് ?

ഇവിടെ "مصدق بالسحر / مؤمن بسحر" എന്നിവ കൊണ്ട് ഉദ്ദേശം സിഹ്ർ ചെയ്യാമെന്നും അത് പ്രവർത്തിക്കാമെന്നു വിശ്വസിക്കുകയും അത് പോലെ സാഹിറന്മാരുടെ അടുത്ത് പോകുകയും അത് ചെയ്യുന്നതിനെയും കുറിച്ചാണ് പ്രതിപാതിക്കുന്നത്. അത്തരത്തിലുള്ളവര്‍ സ്വര്‍ഗത്തില്‍ പോകുകയില്ല എന്നാണു നബി(സ) പറഞ്ഞത്. ഇത്തരം പ്രയോഗങ്ങൾ ഖുർആനിലും ഹദീസിലും നമുക്ക് കാണാൻ സാധിക്കും.  ഉദാ:- അല്ലാഹു പറയുന്നു:
وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَٰؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ (40) قَالُوا سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ

"അവരെ മുഴുവന്‍ അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസം (ഓര്‍ക്കുക); പിന്നീട് അവന്‍ മലക്കുകളോട് പറയും 'ഇക്കൂട്ടര്‍ നിങ്ങളെ ആയിരുന്നോ ആരാധിച്ചിരുന്നത്?!'. അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത് അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരായിരുന്നു"(34:41)

ഇതിൽ أَكْثَرُهُم بِهِم مُّؤْمِنُونَ   "അവരില്‍ അധികവും ജിന്നുകളിൽ വിശ്വസിക്കുന്നവരായിരുന്നു". എന്താണ് ഇതിന്റെ അര്‍ത്ഥം? ജിന്നുകളില്‍ വിശ്വസിച്ചാല്‍ അവര്‍ നരകത്തിലാണ് എന്നാണോ? ജിന്നുകളില്‍ വിശ്വസിച്ചാല്‍ അത് മുസ്ലിമിന് പറ്റാത്ത വിശ്വാസം എന്നാണോ? ശിര്‍ക്കിന്റെ ആളുകളുടെ വിശ്വാസം എന്നാണോ? അല്ല. മറിച്ച് ജിന്നുകളില്‍ വിശ്വസിച്ചു എന്ന് പറഞ്ഞാല്‍ - ജിന്നുകളുടെ ആരാധ്യതയില്‍ വിശ്വസിച്ചു - എന്നാണു. ജിന്നുകള്‍ക്ക് ഇബാദത്ത് ചെയ്യാം എന്ന് വിശ്വസിച്ചു എന്നാണു, ജിന്നുകള്‍ക്ക് ഗൈബ് അറിയാം എന്ന് വിശ്വസിച്ചു എന്നാണു. അല്ലാതെ ജിന്നുകളില്‍ വിശ്വസിച്ചു എന്നത് കൊണ്ടല്ല. ജിന്നുകളില്‍ വിശ്വസിക്കേണ്ടത് ഈമാനിന്ടെ ഭാഗമാണ്. ഇതുപോലെ റസൂല്‍ (സ)  مؤمن بسحر എന്ന് പറഞ്ഞത് സിഹ്ര്‍നു ഹഖീകത്ത് ഉണ്ട് എന്ന് വിശ്വസിക്കുന്നതിനെക്കുറിച്ചല്ല, സിഹ്ര്‍ ചെയ്യാമെന്നും, അതിന്റെ ആളുകളുടെ അടുത്തു പോകാം എന്നും, സിഹ്ര്‍നെ ഇല്ലാതാക്കാന്‍ മറു സിഹ്ര്‍ ചെയ്യാം എന്നുമെല്ലാം വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന ആളുകള്‍, അവര്‍ സ്വര്‍ഗത്തില്‍ പോകുകയില്ല എന്നാണ് റസൂല്‍(സ) പറഞ്ഞിട്ടുള്ളത്. ഇതുപോലെ ഖുര്‍ആനിലെ മറ്റൊരു പ്രയോഗം കാണുക.
فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ
"ആരെങ്കിലും താഗൂത്തില്‍ അവിശ്വസിച്ച് അല്ലാഹുവില്‍ വിശ്വസിച്ചാല്‍" (സൂ. അല്‍ ബഖറ 256) എന്ന് പറഞ്ഞാല്‍ അവിടെ താഗൂത്ത് തന്നെ ഇല്ല എന്നല്ല, താഗൂത്തുകലുടെ ആരാധ്യതയെ നിഷേധിച്ച് അല്ലാഹുവിന്റെ ആരാധ്യതയെ മാത്രം സ്ഥാപിക്കുക എന്നാണു അര്‍ത്ഥം. ഇത്തരത്തിലുള്ള വേറെയും പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും സ്വഹീഹായ ഹദീസുകളിലും കാണാം. ഈ കാര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കണമെങ്കില്‍ ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് മാത്രം.

3. സിഹ്ര്‍ ഫലിക്കും എന്ന വിശ്വാസം വിശുദ്ധ ഖുര്‍ആനിലെ സൂ.നിസാഇ' 51,52 ആയത്തുകള്‍ക്ക് എതിരല്ലെ ? സിഹ്ര്‍ ഉണ്ട് എന്ന് പറയുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് അതില്‍ വ്യക്തമാക്കുന്നുണ്ടല്ലോ?

വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക,

أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَؤُلَاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلًا . أُولَئِكَ الَّذِينَ لَعَنَهُمُ اللَّهُ وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا

"വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്കപ്പെട്ടവരെ നീ കണ്ടിട്ടില്ലേ? അവര്‍ 'ജിബ്ത്തിലും' 'താഗൂത്തിലും' വിശ്വസിക്കുന്നു( يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ ). അവിശ്വാസികളെക്കുറിച്ചു അവര്‍ പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' എന്ന്. അക്കൂട്ടരത്രെ അല്ലാഹു ശപിച്ചവര്‍. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവനു ഒരു സഹായകനെയും നീ കണ്ടെത്തുകയെ ഇല്ല" (സൂ.നിസാഇ' 51,52)

ജിബ്ത്തു = സിഹ്ര്‍, പ്രശ്നം വെക്കല്‍, വിഗ്രഹം

താഗൂത്ത് = പിശാച്, ദുര്‍മൂര്‍ത്തി, അനുസരണക്കേടില്‍ അതിര് കവിഞ്ഞ എല്ലാവര്‍ക്കും, അല്ലാഹു അല്ലാത്ത ആരാധ്യ വസ്തുക്കള്‍

അപ്പോള്‍ സിഹ്ര്‍ ഉണ്ട് (ഫലിക്കും) എന്ന വിശ്വാസം  അല്ലാഹുവിന്റെ ശാപത്തിനു കാരണമാകുന്ന വിശ്വാസമല്ലെ? 

ഇതും മുകളില്‍ വ്യക്തമാക്കിയ ( مؤمن بسحر) അതേ ശൈലിയാണ്. ഇനി ഒരു പഠനത്തിനു വേണ്ടി സിഹ്ര്‍ ഫലിക്കും എന്നുള്ള വിശ്വാസം തന്നെ ആണ് അതിന്റെ ഉദ്ദേശം എന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ കൂടെ 'و' ചേര്‍ത്തു പറഞ്ഞ താഗൂത്തും അതേ അര്‍ത്ഥത്തില്‍ തന്നെ എടുക്കണം. അതായത് പിശാചു ഉണ്ട് എന്ന് വിശ്വസിക്കല്‍ അല്ലാഹുവിന്റെ ശാപം കൊണ്ട് വരുന്ന ഒരു കാര്യമാണ് എന്ന് പറയേണ്ടി വരും. അതാകട്ടെ ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്ക് തികച്ചും അന്യമായ വാദവും. ഇവിടെ പിശാചിന്റെ ആരാധ്യതയില്‍ വിശ്വസിക്കുന്നതാണ് അല്ലാഹുവിന്റെ ശാപം കൊണ്ട് വരുന്നത്. അതല്ലാതെ പിശാച് ഉണ്ട് എന്ന് വിസ്വസിക്കലല്ല.

സിഹ്ര്‍ ഫലിക്കും എന്നാണു ഭൂരിപക്ഷം മുഫസ്സിരുകളും പണ്ഡിതന്മാരും വിശദീകരിച്ചത് എന്ന് നമ്മള്‍ മനസ്സിലാക്കി. അപ്പൊ പിന്നെ സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്ക്‌ സംഭവിക്കും എന്ന ചിലരുടെ അഭിപ്രായങ്ങള്‍ ഇവിടെ ദുര്‍ബലപ്പെടുന്നു.

4. സാഹിറുകള്‍ വിജയിക്കുകയില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ? പിന്നെ എങ്ങനെയാണ് സിഹ്ര്‍ ഫലിക്കുക?
അല്ലാഹു പറയുന്നത് കാണുക: وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى. "സാഹിറുകള്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല" (സൂ.ത്വാഹ 69). 

എന്താണ് ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം? മൂസ(അ)യും ഫിര്‍ഔനിന്‍റെ ജാലവിദ്യക്കാരും (സാഹിറുകള്‍) തമ്മിലുള്ള മത്സരമാണ് ഈ ആയത്തുകളില്‍ വിശദീകരിക്കുന്നത്. സാഹിറുകള്‍ അവരുടെ കയ്യിലെ വടികള്‍ നിലത്തിടുകയും അത് പാമ്പുകളെ പോലെ ചലിക്കുന്നതായി മൂസ (അ) തോന്നുകയും അദ്ദേഹം പേടിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:

"അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ, മൂസ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങള്‍ ആകാം ആദ്യമായി ഇടുന്നത്. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങള്‍ ഇട്ടുകൊള്ളുക. അപ്പോയതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിനു തോന്നി. അപ്പോള്‍ മൂസാക്ക്‌ തന്റെ മനസ്സില്‍ ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട, തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നിത്യം നേടുന്നവന്‍. നിന്റെ വലതു കയ്യിലുള്ള വടി നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങി കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെ ചെന്നാലും വിജയിയാകുകയില്ല. (സൂ. ത്വാഹ: 65-69)

മൂസ(അ) അറിയാത്ത മാര്‍ഗത്തിലൂടെ (അഭൌതിക മാര്‍ഗമല്ല) വടികളെ പാമ്പാക്കി തോന്നിക്കാന്‍ സാഹിരുകള്‍ക്ക് സാധിചു. പ്രത്യക്ഷത്തില്‍ സാഹിറുകള്‍ ഉദ്ദേശിച്ച കാര്യം അവിടെ നടന്നു (വടികള്‍ പാമ്പായി മൂസ (അ) തോന്നുകയും അദ്ദേഹം പേടിക്കുകയും ചെയ്തുവല്ലോ). എന്നിട്ടും ഈ സാഹിറുകളെക്കുറിച്ച് അല്ലാഹു പറയുന്നത് അവര്‍ വിജയിച്ചില്ല എന്നാണു? എന്താണ് ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്?
സിഹ്ര്‍  ചെയ്യുന്നതില്‍ ഇവിടെ സാഹിറുകള്‍ വിജയിച്ചിട്ടില്ല. കാരണം വടികളെ യഥാര്‍ത്ഥ പാമ്പുകളാക്കാന്‍ മൂസ(അ)യുടെ എതിരുള്ളവര്‍ക്ക് സാധിച്ചിട്ടില്ല (സിഹ്റു കൊണ്ട് ഒരു വസ്തുവിന്റെ യാഥാര്‍ത്ഥ്യം മാറ്റാന്‍ സാധിക്കില്ല, മറ്റുള്ളവരില്‍ തോന്നലുകളെ സൃഷ്ടിക്കാനേ സാധിക്കൂ). 

സാഹിറുകള്‍  തോന്നിപ്പിക്കുന്നതില്‍ വിജയിച്ചു. അല്ലാഹു മൂസ (അ)യോട്‌ വടി നിലത്തിടാന്‍ ആവശ്യപ്പെട്ടു. അത് യഥാര്‍ത്ഥ പാമ്പാകുകയും മറ്റു വസ്തുക്കളെ വിഴുങ്ങുകയും ചെയ്തു. ഇത് മുഅ'ജിസത്ത് ആണെന്ന് ആ സാഹിരുകള്‍ക്കും ബോധ്യപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നത് കാണുക: 

"ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചു കൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: 'ഞങ്ങക്ക് ഹാറൂനിന്റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു' " (സൂ. ത്വാഹ 70)

പലപ്പോഴും കാണാറുള്ള ഒരു തെറ്റിദ്ധാരണയാണ് മുകളിലെ ചോദ്യത്തിന് പിന്നിലും എന്ന് മനസ്സിലാക്കുന്നു.  സിഹ്ര്‍നു യാഥാര്‍ത്ഥ്യം ഇല്ല എന്ന് ഉറപ്പിക്കുകയും അതിനായി വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ തിരയുകയും ചെയ്യുന്നതിനാലാണ് ഈ പ്രശ്നം ഉദിക്കുന്നത്. സാഹിരുകള്‍ വിജയിക്കും എന്ന് സലഫീ ലോകത്ത്‌ ആര്‍ക്കും അഭിപ്രായമില്ല. സിഹ്ര്‍നു ഹഖീഖത്ത് ഉണ്ട് എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും സാഹിറുകള്‍ വിജയിക്കും എന്ന് പറയുന്നതു കൊണ്ട് ഉദ്ദേശിക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്ന്  എന്ന് നമ്മള്‍ മനസ്സിലാക്കണം.

ഒന്നുകൂടി വ്യക്തത വരുത്തിയാല്‍

(1) മൂസ (അ) നു തോന്നലും പേടിയും ഉണ്ടാക്കാന്‍ സാഹിരുകള്‍ക്ക് സാധിച്ചു. തോന്നലും പേടിയും ഉണ്ടാക്കുന്നതില്‍ അവര്‍ വിജയിച്ചു എന്നര്‍ത്ഥം! എന്നാല്‍ ആ വടികള്‍ ഒന്നുപോലും യഥാര്‍ത്ഥ പാമ്പായി മാറിയിരുന്നില്ല. അതായത് സത്യത്തില്‍ അവര്‍ പരാജയപ്പെടുകയാണ് ചെയ്തത് എന്ന് വ്യക്തം. വസ്തുക്കളുടെ യാഥാര്‍ത്ഥ്യം മാറ്റാന്‍ സിഹ്രു കൊണ്ട് ആ സാഹിരുകള്‍ക്ക് സാധിക്കാത്തതിനെക്കുറിച്ചാണ് അവര്‍ വിജയിക്കില്ല എന്ന് അല്ലാഹു പറഞ്ഞത്.

(2) നബി(സ) ക്ക് സിഹ്രു ബാധിക്കുകയും ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തതായി തോന്നുകയും ചെയ്തുവെന്നു സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. (കൂടുതല്‍ പഠനങ്ങള്‍ക്ക് http://scribepad.blogspot.in/2014/11/2.html

അതായത് ഈ തോന്നലുകള്‍ സൃഷ്ടിക്കാന്‍ സാഹിരുകള്‍ക്ക് സാധിച്ചേക്കാം. എന്നിരുന്നാലും അവര്‍ ഒരിക്കലും വിജയിക്കുകയില്ല. അവര്‍ തീരാ നഷ്ടത്തിന് പാത്രമായവരാണ്. അല്ലാഹു പറയുന്നു: "അത്‌ ( ആ വിദ്യ ) ആര്‍ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവര്‍ക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക്‌ വിവരമുണ്ടായിരുന്നെങ്കില്‍! (സൂ. അല്‍ ബഖറ 102)



(അബ്ദുല്‍ ജബ്ബാര്‍ മദീനി, സിറാജുല്‍ ഇസ്ലാം, അബൂബക്കര്‍ സലഫി തുടങ്ങിയവരുടെ പഠന ക്ലാസ്സുകളും ഗ്രന്ഥങ്ങളും മുഹമ്മദ്‌ അമാനി മൗലവി(റഹി)യുടെ തഫ്സീരും അവലംഭിച്ചുകൊണ്ട് ക്രോഡീകരിച്ചതാണ് ഈ ലേഖനം. ഇതില്‍ സൂചിപ്പിക്കുന്ന ഏകദേശം മുഴുവന്‍ കാര്യങ്ങളും താഴെ ഉള്ള പണ്ഡിതന്മാരുടെ വിശദീകരങ്ങളില്‍ കാണാം)

കൂടുതല്‍ പഠിക്കാന്‍ അറിയാന്‍

1. നബി(സ) സിഹ്ര്‍ ബാധിച്ചു - ഹദീസും വിമര്‍ശനങ്ങളും - അബൂബക്കര്‍ സലഫി
https://www.youtube.com/watch?v=iJiMbaIQTmI
 

2. ആഹ്ലുസുന്ന കേരളത്തില്‍ - സിറാജുല്‍ഇസ്ലാം ബാലുശ്ശേരി 
https://www.youtube.com/watch?v=34sKHpyXTEs

3. ഹദീസ്‌ അസ്സിഹ്ര്‍ - അബ്ദുല്‍ ജബ്ബാര്‍ മദീനി
Part - 1 : https://www.youtube.com/watch?v=UdUpiN1-nZw
Part - 2 : https://www.youtube.com/watch?v=MOK3rfPrOsQ


No comments:

Post a Comment